മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 276 റണ്‍സിന് ഓള് ഔട്ടായി. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് ഓസീസിനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളര്‍ മുഹമ്മദ് ഷമി അഞ്ചുവിക്കറ്റ് വീഴ്ത്തി.അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. നാല് റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ഷമി പുറത്താക്കി.. പിന്നീട് ക്രീസിലൊന്നിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 52 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന മാര്‍നസ് ലബൂഷെയ്നും നന്നായി ബാറ്റുചെയ്തു. എന്നാല്‍ മറുവശത്ത് 39 റണ്‍സെടുത്ത സ്മിത്തിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. സ്മിത്തിന് പകരം വന്ന കാമറൂണ്‍ ഗ്രീനും ലബൂഷെയ്നും ചേര്‍ന്ന് ടീം സ്കോര്‍ 150 കടത്തി. എന്നാല്‍ അത് വലിയൊരു കൂട്ടുകെട്ടാക്കി മാറ്റാന്‍ ഇരുതാരങ്ങള്‍ക്കും സാധിച്ചില്ല. 39 റണ്‍സെടുത്ത ലബൂഷെയ്നിനെ അശ്വിന് പുറത്താക്കിയപ്പോള്‍ അനാവശ്യ റണ്ണിന് ശ്രമിച്ച കാമറൂണ്‍ ഗ്രീന്‍ റണ്‍ ഔട്ടായി. 31 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നീട് ക്രീസിലൊന്നിച്ച ജോഷ് ഇംഗ്ലിസും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് ടീം സ്കോര്‍ 200 കടത്തി. ഇരുവരും നന്നായി ബാറ്റുചെയ്തു. എന്നാല്‍ 47-ാം ഓവറില്‍ സ്റ്റോയിനിസിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. 29 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ 45 റണ്‍സെടുത്ത ഇംഗ്ലിസിനെ ബുംറയും പുറത്താക്കി. പിന്നാലെ വന്ന മാറ്റ് ഷോര്‍ട്ട് (2) , സീന്‍ അബോട്ട് (2) എന്നിവരെ പുറത്താക്കി ഷമി അഞ്ചുവിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അവസാന വിക്കറ്റില്‍ ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് അടിച്ചുതകര്‍ത്ത് ടീം സ്കോര്‍ 276-ല്‍ എത്തിച്ചു. മറുവശത്തുനിന്ന ആദം സാംപ (2) റണ്‍ ഔട്ടായതോടെ ടീം ഓള് ഔട്ടായി. കമ്മിന്‍സ് വെറും ഒന്‍പത് പന്തില്‍ 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
![]()
