ഇന്ന് മരണപ്പെട്ട സിനിമാതാരം മേഘനാഥനെ അനുസ്മരിച്ച് ചലച്ചിത്ര സീരിയല്‍ നടി സീമാ ജി നായര്‍ സോഷ്യൽ മിഡിയയിൽ എഴുതിയ കുറിപ്പ് വില്ലൻ കഥാപാത്രങ്ങളെ കൂടുതൽ അവതരിപ്പിച്ച ഒരു പച്ചയായ മനുഷ്യനെ അനുസ്മരിക്കുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന് കാൻസർ ആണെന്ന് അറിഞ്ഞിരുന്നു. നടന്റേതായ ബഹളവുമില്ലാത്ത മനുഷ്യനായിരിന്നു മേഘനാഥനെന്ന് പറയുന്നു നടി സീമ ജി നായര്‍.
സീമ ജി നായരുടെ ഫേസ് ബുക്ക് പോസ്റ്റ്
ആദരാഞ്ജലികൾ. പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് വിശ്വസിക്കാൻ പറ്റുന്നില്. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും അത്രക്കും പാവം ആയിരുന്നു മേഘൻ. നടന്റേതായ ബഹളമില്ലാത്തെ പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റ് ആണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്. അവിടെ അടുത്താണ് വീടെന്ന്. എന്ത് മറുപടി പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാൻസർ ആണെന്ന് അറിഞ്ഞിരുന്നു നേരത്തെ. അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു മേഘൻ. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി തേടിയെത്തിയത്. ശരിക്കൊന്നു സംസാരിക്കാൻ പോലും പറ്റിയില്ല. ഇനി അങ്ങനെ ഒരു വിളി ഉണ്ടാവില്ലല്ലോ…ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് ഞാൻ ഇപ്പോള്‍ പറയേണ്ടത്?

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിനു പുറമെ മേഘനാഥൻ തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഷൊർണൂരിലെ വീട്ടിലാകും സംസ്കാരം നടക്കുക.
![]()
