ഷാർജ : ദുബായ് എമിറേറ്റിൻ്റെ പൊതുഗതാഗത സംവിധാനമായ ദുബായ് മെട്രോയിൽ നിയം ലംഘിച്ചാൽ 2000 ദിർഹം വരെ പിഴ ലഭിക്കും.പുകവലി നിയന്ത്രണങ്ങൾ, മാലിന്യം തള്ളൽ നിരോധനങ്ങൾ, ടിക്കറ്റ് മൂല്യനിർണ്ണയ ആവശ്യകതകൾ എന്നിവ പോലുള്ള നിയന്ത്രണങ്ങൾ അനുസരിക്കാതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടി വരും.
പൊതുഗതാഗതത്തിലും പൊതു സൗകര്യങ്ങളിലും ഉപകരണങ്ങളോ സീറ്റുകളോ നശിപ്പിക്കുക, ആവശ്യമില്ലാത്തപ്പോൾ എമർജൻസി ബട്ടണുകൾ ദുരുപയോഗം ചെയ്യുക എന്നിവക്ക് 2,000 ദിർഹം പിഴ ചുമത്തും.
നിശ്ചയിച്ചിട്ടുള്ള ചാർജ്ജുകൾ നൽകാതെ ഫെയർ സോൺ ഏരിയകളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുക, നോൽ കാർഡ് ഹാജരാക്കുന്നതിൽ പരാജയപ്പെടുകയോ മറ്റൊരാളുടെ കാർഡ് ഉപയോഗിക്കുകയോ ചെയ്യുക, അസാധുവായതോ കാലഹരണപ്പെട്ട കാർഡോ ഉപയോഗിക്കുക, അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ നോൽ കാർഡുകൾ വിൽക്കുക,ഇൻസ്പെക്ടർമാരുടെയോ അതോറിറ്റിയുടെ അംഗീകൃത ഉദ്യോഗസ്ഥരുടെയോ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുക, തുപ്പുക, മാലിന്യം വലിച്ചെറിയുക, അല്ലെങ്കിൽ പൊതുഗതാഗതം, പൊതു സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുടെ ശുചിത്വത്തിൽ വിട്ടുവീഴ്ച വരുത്തുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യുക,മെട്രോയിലോ സ്റ്റേഷനിലോ പുക വലിക്കുക എന്നി നിയമ ലംഘനങ്ങൾക്ക് 200 ദിർഹമാണ് പിഴ ഒടുക്കേണ്ടത്.വ്യാജ കാർഡ് ഉപയോഗിച്ചാൽ 500 ദിർഹമാണ് പിഴ. പൊതുഗതാഗതം, പൊതു സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുടെ ഉപയോക്താക്കൾക്ക് ഏതെങ്കിലും വിധത്തിൽ ശല്യമോ അസൗകര്യമോ ഉണ്ടാക്കുന്നത് 100 ദിർഹം പിഴ ചുമത്തും.നിരോധിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുക, പ്രത്യേക വിഭാഗങ്ങൾക്കായി നിയുക്തമാക്കിയ പ്രദേശങ്ങളിൽ പ്രവേശിക്കുകയോ ഇരിക്കുകയോ ചെയ്താൽ 100 ദിർഹമാണ് പിഴ. പാസഞ്ചർ ഷെൽട്ടറുകളിലോ ഉറങ്ങാൻ പാടില്ലാത്ത സ്ഥലങ്ങളിലോ ഉറങ്ങുന്നത് 300 ദിർഹം പിഴ ഈടാക്കും. അന്ധർക്കുള്ള വഴികാട്ടിയായ നായ്ക്കൾ ഒഴികെ പൊതുഗതാഗതത്തിലും പൊതു സൗകര്യങ്ങളിലും സേവനങ്ങളിലും മൃഗങ്ങളെ കൊണ്ടുവരുന്നത് 100 ദിർഹം പിഴ ഈടാക്കും. ലിഫ്റ്റുകൾ അല്ലെങ്കിൽ എസ്കലേറ്ററുകൾ ദുരുപയോഗം ചെയ്യുന്നത് 100 ദിർഹം.
![]()
