ഇടുക്കി :വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയെ വെറുതെ വിട്ട വിധി റദ്ദ് ചെയ്ത് അട്രോസിറ്റി വകുപ്പ് കൂടി ഉൾപ്പെടുത്തി കേസ് പുനഃപരിശോധന നടത്തുകയും എത്രയും വേഗത്തിൽ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ നടപ്പിലാക്കുകയും ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൊലചെയ്യപ്പെട്ട ആറു വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ ഈ ആവശ്യമുന്നയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുറ്റം തെളിഞ്ഞിട്ടും സാഹചര്യത്തെളിവുകളും പ്രതിയുടെ കുറ്റസമ്മതമൊഴിയും ഉണ്ടായിട്ടും കുറ്റപത്രത്തിൽ നിസ്സാരമായ വകുപ്പുകൾ ഉൾപ്പെടുത്തിയതും അന്വേഷണ ഉദ്യോഗസ്ഥരും നിയമസംവിധാനങ്ങളും ഒത്തുകളി നടത്തിയാണ് പ്രതിയെ വെറുതെ വിട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
നിയമപോരാട്ടത്തിൽ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ വിമൻ ജസ്റ്റിസ് പിന്തുണ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന ട്രഷറർ ഡോ. നസിയ ഹസ്സൻ, ജില്ലാ സെക്രട്ടറി അംബിക സതീഷ്, ബീമ അനസ്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അനസ് പി.പി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.
![]()
