റിയാദ്: റിയാദ് സീസന്റെ ഭാഗമായി സുവൈദി പാർക്കിൽ നടക്കുന്ന പരിപാടികളിൽ സുഡാൻ വീക്കിന് കഴിഞ്ഞ ദിവസം തുടക്കമായി. വ്യാഴഴ്ച്ച ഇന്തോനേഷ്യയുടെ ആഘോഷങ്ങൾ സമാപിച്ചതോടെ വെള്ളിയാഴ്ച മുതൽ സുഡാൻ പരിപാടികളുടെ ചുക്കാൻ പിടിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന വിവിധ കലാ പരിപാടികളും അഭ്യാസ പ്രകടനങ്ങളും ആണ് സുവൈദി പാർക്കിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും ആയിരകണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകി എത്തിയത്.
സുഡാന്റെ സംഗീത പരിപാടികൾക്ക് മാറ്റുകൂട്ടുന്നതിനു പ്രശസ്തരായ സുഡാനിയൻ ഗായകർ റിയാദിൽ എത്തിയിട്ടുണ്ട്. ഇവരുടെ സംഗീത സന്ധ്യയും വ്യത്യസ്തങ്ങളായ നിരവധി നൃത്ത പരിപാടികളുമാണ് വേദിയിൽ അരങ്ങേറുന്നത്. വൈകുന്നേരം 4 മുതൽ ആരംഭിക്കുന്ന വിവിധ പരിപാടികൾ രാത്രി 12 വരെ നീണ്ടു നിൽക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാക്കിയത് കാണികളെ കൂടുതൽ ആകർഷിക്കുന്നതായി റിയാദ് സീസൺ അധികാരികൾ പറഞ്ഞു. ഇതുവരെ റിയാദ് സീസൺ 20 ലക്ഷം ആളുകൾ സന്ദർശിച്ചതായി കഴിഞ്ഞ ദിവസം സൗദി എന്റർടൈൻമെന്റ് അതോറിട്ടി ട്വിറ്റ് ചെയ്തു. സുഡാന്റെ ആഘോഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ പരിപാടികൾ സുവൈദി പാർക്കിൽ നടക്കും.
![]()
