ഹരാരെ∙ സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ഭാര്യ നാദിൻ സ്ട്രീക്കാണു മരണ വിവരം സ്ഥിരീകരിച്ചത്. അർബുദബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്.1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്.സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡ് സ്ട്രീക്കിന്റെ പേരിലാണ്.വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്വെ ടീമുകളെയും പരിശീലിപ്പിച്ചു.
![]()
