പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയില്‍ വത്സല എന്നറിയപ്പെട്ടിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോളാണ് വിളയില്‍ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്കെത്തുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയാണ് ഫസീലയെ പാട്ടിന്റെ ലോകത്തെത്തിച്ചത്. കിരികിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി.., ആമിന ബീവിക്കോമന മോനേ…, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു.., മക്കത്തെ രാജാത്തിയായി…, മുത്തിലും മുത്തൊളി…, കടലിന്റെയിക്കരെ വന്നോരെ ഖല്‍ബുകള്‍ വെന്തു പുകഞ്ഞോരെ തുടങ്ങിയവയാണ് പ്രധാന പാട്ടുകള്‍.
മണവാട്ടി കരംകൊണ്ട് (പതിനാലാം രാവ്), കൊക്കരക്കൊക്കര കോയിക്കുഞ്ഞേ (മൈലാഞ്ചി), തക്കാളിക്കവിളത്ത് (സമ്മേളനം), ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ (1921) എന്നീ സിനിമാഗാനങ്ങളും പാടി.
ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, മാപ്പിളകലാ അക്കാദമി പുരസ്കാരം, മാപ്പിള കലാരത്നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
![]()
