ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമിയായി ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന.എ എ പി യുടെ നിയമസഭാകക്ഷി യോഗത്തിൽ വെച്ച് കെജ്രിവാളാണ് അതിഷിയുടെ പേര് നിർദേശിച്ചത്. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
കെജ്രിവാൾ ഇന്ന് വൈകിട്ടോടെ ലെഫ്. ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. കെജ്രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പ് എന്നിവയുടെ ചുമതലുള്ള മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്.
സർക്കാരിന്റെ കാലാവധി തീരാൻ അഞ്ച് മാസം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത നീക്കം. തിഹാർ ജയിലിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. രാജി വെക്കുകയാണെന്നും ജനങ്ങളുടെ അഗ്നിപരീക്ഷയിൽ ജയിച്ചശേഷം മാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്
![]()
