റിയാദ്: റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന സത്താർ കയം കുളത്തിന്റെ മരണ വാർത്ത അറിഞ്ഞു ശുമൈസി ആശുപത്രിയിലേക്ക് മലയാളികളുടെ ഒഴുക്ക്. കഴിഞ്ഞ മൂന്നര മാസമായി പക്ഷാഘാതത്തെ തുടർന്ന് സത്താർ കായംകുളം ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സക്കായി വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി മരണപ്പെട്ടത്.
മരണ വാർത്ത പുറത്തു വന്നതോടെ മലയാളികൾ ശുമൈസി ആശുപത്രി പരിസരത്തു തടിച്ചുകൂടി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് പുറമെ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ ഉൾപ്പെടെ വൻ ജനാവലിയാണ് മോർച്ചറിയിലും പരിസരത്തും തടിച്ചുകൂടിയത്. രാത്രി ഏറെ വൈകിയും മൃതദേഹം കാണാൻ ആളുകൾ റിയാദിനു പുറത്തു നിന്നുപോലും എത്തിക്കൊണ്ടിരുന്നു. നാല് മണിക്കൂറോളം എത്തിയവർക്ക് മൃതദേഹം കാണാനുള്ള അവസരം ആശുപത്രി അധികൃതർ ഒരുക്കി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. നടപടികൾക്കായി ശിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാൻ, പുഷ്പരാജ് മുജീബ് കായംകുളം തുടങ്ങിയവർ രംഗത്തുണ്ട്.
അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷമായി ജീവനക്കാരനാണ് സത്താർ കായംകുളം. പിതാവ്: ജലാലുദ്ധീൻ, മാതാവ്: ആയിശ കുഞ്ഞി. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐടി എഞ്ചിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി). സഹോദരൻ അബ്ദുൽ റഷീദ് റിയാദിൽ ഉണ്ട്.
![]()
