ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് സംബന്ധിച്ച് ഒരുതരത്തിലുള്ള പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കാലാവധിയുടെ അവസാന ദിവസം വരെ ഇന്ത്യയിലെ പൗരന്മാരെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൊതുതെരഞ്ഞെടുപ്പിനൊപ്പം പിന്നീട് നടത്തുന്നതിന് കാലതാമസം വരുത്തുന്നതിനും സർക്കാരിന് പദ്ധതിയില്ലെന്ന് മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ നടക്കുന്ന ചർച്ചകൾ മാധ്യമങ്ങളുടെ അനുമാനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് ഈ കമ്മിറ്റി വിപുലമായ ചർച്ചകൾ നടത്തും. കമ്മിറ്റിയിൽ പ്രതിപക്ഷത്ത് നിന്നും അധിർ രൻജൻ ചൗഡരിയെ ഭാഗമാക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദമുൾപ്പെടണമെന്നുള്ള മോദി സർക്കാരിന്റെ ഹൃദയവിശാലതയാണ് അത് കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ 18ന് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിൽ കേന്ദ്രസർക്കാരിന് ചില വലിയ പദ്ധതികൾ അവതരിപ്പിച്ചേക്കുമെന്നും മന്ത്രി മാധ്യമത്തിന് ചില സൂചനകൾ നൽകിയിട്ടുണ്ട്. അതേസമയം, പ്രത്യേക സമ്മേളനത്തിന്റെ അജണ്ട അദ്ദേഹം വെളിപ്പെടുത്തിയില്ല.
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് ഉചിതമായ സമയത്ത് പാർലമെന്ററി കാര്യ മന്ത്രി വെളിപ്പെടുത്തുമെന്നും ഠാക്കൂർ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ചൊല്ലി രാഷ്ട്രീയ ചർച്ചകൾക്കിടയിലാണ് സർക്കാരിന്റെ പ്രഖ്യാപനം. അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെമന്ന് പ്രതിപക്ഷം ആരോപിച്ചു.
കമ്മിറ്റി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ ശിപാർശകൾ നടപ്പാക്കണമോയെന്ന് സർക്കാർ പിന്നീട് തീരുമാനിക്കും.
![]()
