റിയാദ്: സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർത്ഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർത്ഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും പ്രചോദനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.കെ. ബിജു പറഞ്ഞു. അതേപോലുള്ള അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിലെ ഇടത് സർക്കാർ നടപ്പാക്കിയ സമഗ്ര വികസന പദ്ധതികളെ തകർക്കുന്ന നിലപാടുകളാണ് നിലവിലെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നെറികേടുകൾക്കെതിരെ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ്. കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബ വേദി സെക്രട്ടറി ഷഹീബ വികെ, ടീഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായി.
രക്ഷാധികാരി സമിതി അംഗങ്ങളായ സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും രേഖപ്പെടുത്തി.
![]()
