ഇസ്ലാമാബാദില് നടന്ന ഇരുപത്തിയൊന്ന് മണിക്കൂർ നീണ്ടസമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു . അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സമാധാന കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.
ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞുകൊണ്ടുള്ള നാവിക ഉപരോധം തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അതെ സമയം ഏതെങ്കിലും സൈനിക കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമെത്തിയാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന്
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (IRGC), മുന്നറിയിപ്പ് നല്കി. അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന് കീഴടങ്ങില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു.
![]()
