തിരുവനന്തപുരം : സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ‘ജ്യോതി പദ്ധതി’ക്ക് സർക്കാർ തുടക്കമിട്ടു. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
”അതിഥി തൊഴിലാളികളുടെ കുട്ടികളിൽ ചിലർ സ്കൂളിൽ പോകാതെ തെരുവിൽ അലയുന്നു. ഇത് കേരളത്തിന് ഭാവിയിൽ ദോഷമാകും. അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. അതിനായി പ്രത്യേക രജിസ്റ്റർ തയ്യാറാക്കണം. അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറ് വയസുവരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിടുള്ളത്.അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്ദർശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം”- മുഖ്യമന്ത്രി പറഞ്ഞു.
![]()
