രാജസ്ഥാൻ : രാജസ്ഥാനിലെ കോട്ടയിൽ ഓക്സിജൻ മാസ്കിന് തീപിടിച്ചതിനെ തുടർന്ന് ചികിത്സയ്ക്കിടെ 23കാരൻ മരിച്ചു. സർക്കാർ ആശുപത്രിയിലെ ഐസിയുവിലായിരുന്നു അപകടം നടന്നത്. ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കോട്ടയിലെ അനന്ത്പുര തലാബിൽ താമസിക്കുന്ന വൈഭവ് ശർമയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈഭവ് മരിച്ചത്.
ഐസിയുവിൽ കാർഡിയോവേർഷൻ ഷോക്ക് ചികിത്സ നൽകുന്നനിടെ മുഖത്തെ ഓക്സിജൻ മാസ്കിന് തീപിടിക്കുകയായിരുന്നു. മാസ്ക് കഴുത്തിൽ കുടുങ്ങിയിരുന്നു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം ആരോപിച്ചു. അതേസമയം, വൈഭവിന്റെ ബന്ധുക്കൾ ബിജെപി, കോൺഗ്രസ് നേതാക്കളോടൊപ്പം ആശുപത്രിക്ക് പുറത്ത് ധർണ നടത്തി. ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. വൈഭവിന്റെ മൃതദേഹം ആശുപത്രി അധികൃതർ വിട്ടുനൽകിയ ശേഷമാണ് ധർണ അവസാനിപ്പിച്ചത്.എന്നാൽ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകിയതായി ന്യൂ മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സംഗീത സക്സേന പറഞ്ഞു. മുതിർന്ന ഡോക്ടർമാരുടെ പാനലും ഫോറൻസിക് സംഘവും ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.
അതേസമയം, സിപിആർ (കാർഡിയോപൾമണറി റീസസിറ്റേഷൻ), ഡിസി ഷോക്ക് ചികിത്സ എന്നിവ നൽകുന്നതുവരെ വൈഭവിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് കുടുംബം പറഞ്ഞു.എന്നാൽ വൈഭവ് ടിബി രോഗിയാണെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അറിയിച്ചു. അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാൻ ഡിസി ഷോക്ക് നൽകുന്നതിന് ഒരു മണിക്കൂർ മുൻപാണ് സിപിആർ നൽകിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, വൈഭവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കോട്ട സൗത്ത് എംഎൽഎയും ബിജെപി നേതാവുമായ സന്ദീപ് ശർമ രംഗത്ത് വന്നു. വൈദ്യശാസ്ത്രപരമായ അനാസ്ഥ മൂലമാണ് മരിച്ചതെന്ന് ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് കൃത്യസമയത്ത് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
![]()
