ഷാർജ :സാഹിത്യകാരൻ ജോസഫ് അതിരുങ്കലിന്റെ”മിയകുൾപ്പ “എന്ന നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ. ഇ. എൻ കുഞ്ഞഹമ്മദിന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണനു നൽകിയാണ് പ്രകാശനം നടത്തിയത്.മാധ്യമ പ്രവർത്തകരായ ഇസ്മായിൽ മേലടി, എം. സി. എ നാസർ, എഴുത്തുകാരായ ഇ. കെ. ദിനേശൻ, രമേശ് പെരുമ്പിലാവ്, കവി പി. ശിവപ്രസാദ്,എഴുത്തുകാരി അബ്ദിയാ ഷഫീന തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
നിങ്ങൾ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത് ? എന്ന ടി.വി കൊച്ചു ബാവയുടെ കഥയുടെ തലക്കെട്ടിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞു പാപവിമുക്തനാവാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകളാണ് മിയ കുൾപ്പ എന്ന നോവലിന്റെ പ്രമേയം. എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ചിന്തിക്കേണ്ടി വരുന്ന ജീവിത സന്ദർഭങ്ങളെ വിശകലന വിധേയമാക്കുന്ന രചന തീർത്തും വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണ്. ആധുനിക മനുഷ്യൻ നേരിടുന്ന ദാർശനിക വ്യഥകളെ നോവൽ അടയാളപെടുത്തുന്നു.
ജോസഫ് അതിരുങ്കലിന്റെ ഏഴാമത് പുസ്തകമാണ് മിയ കുൾപ്പ. ലോക പ്രശസ്ത എഴുത്തുകാരനായ കാഫ്കയുടെ മെറ്റമോർഫോസിസ് എന്ന രചനയുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ഗ്രിഹർ സംസയുടെ കാമുകി, ജോസഫ് അതിരുങ്കലിന്റെ കഥകൾ, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെൺകുട്ടിയും, പ്രതീക്ഷയുടെ പെരുമഴയിൽ എന്നിവയാണ് മറ്റു കൃതികൾ. പൊൻകുന്നം നവലോകം പുരസ്കാരം , അറ്റ്ലസ് കൈരളി പുരസ്കാരം, ഗോവ പ്രവാസിമലയാളി സാഹിത്യ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.

![]()
