ന്യൂഡൽഹി: പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. വിപണി ഗവേഷകരായ അമേരിക്കയിലെ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രവർത്തനം പരിശോധിക്കാനാണ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ മാധബി പുരി ബുച്ചിനെ ക്ഷണിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് സമിതിയുടെ തലവൻ.
വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു മാധബി അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെ മാത്രമാണ് ഇക്കാര്യം കമ്മിറ്റിയെ അറിയിച്ചത് എന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. സെബിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ച് രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം നൽകിയത്. മാധബി ബുച്ചും നാല് ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ ഹാജരാകുമെന്നാണ് കരുതിയിരുന്നത്.
മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ.
![]()
