ദുബായ്:വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്.
2022 മാർച്ച് 26നാണ് കേസിനാസ്പദമായ അപകടം നടന്നത്. സ്വദേശി ഓടിച്ച കാറിടിച്ച് ഷിഫിന് ഗുരുതര പരിക്കേറ്റിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്ന് മോട്ടോര്‍ ബൈക്കിൽ സാധനങ്ങളുമായി പോയ ഷിഫിനെ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടി. ഷിഫിന് ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിൽ ആയിരുന്നു.
തലച്ചോറിനേറ്റ പരുക്ക് മൂലം ഈ യുവാവിന്റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടിരുന്നു. ചികിത്സക്കൊടുവില്‍ ഷിഫിന് തല ചലിപ്പിക്കാന്‍ തുടങ്ങിയതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു.മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിച്ചത്. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ് ഇതിനായി നിയമ പോരാട്ടം നടത്തിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.
![]()
