നടിയുടെ പരാതിയേത്തുടർന്ന് പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ആദ്യമായി വിഷയത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ആരോപണങ്ങൾ തന്നെ മാനസികമായി തകർത്തുവെന്നും കുടുംബാംഗങ്ങളെ അഗാധമായി ദുഃഖത്തിലാഴ്ത്തിയെന്നും ജയസൂര്യ പറഞ്ഞു. അതോടൊപ്പം ആരോപണത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും താരം കൂട്ടിച്ചേർത്തു.തന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. നിലവിൽ സ്വകാര്യ ആവശ്യങ്ങൾക്കായി അമേരിക്കയിലുള്ള താരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി.
വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു. എൻ്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും നമ്മുടെ നീതിന്യായ വ്യവസ്ഥതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.
“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം”
![]()
