ജിദ്ദ- ഏകസിവിൽ കോഡും പൗരത്വ നിയമവും വഖഫ് ഭേദഗതിയുമെല്ലാം കേന്ദ്ര സർക്കാർ നിഗൂഢമായ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളാണെന്നും ഇതിന്റെ ഇരകൾ മുസ്ലിം സമുദായം ആയിരിക്കുമെന്നും മുസ്ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ ഹാരിസ് ബീരാൻ. ജിദ്ദയിൽ കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 78 കൊല്ലം മുമ്പ് ഏകസിവിൽ കോഡ് നടപ്പാക്കാതിരിക്കാനുണ്ടായ അതേ കാരണം ഇപ്പോഴും രാജ്യത്ത് നിലവിലുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയാണ് ഏകസിവിൽ കോഡുമായി സർക്കാർ മുന്നോട്ടുപോകുന്നത്. പൗരത്വ നിയമത്തിലും ഇതേ വിഷയമുണ്ട്. സ്വാതന്ത്ര്യം കിട്ടിയ വേളയിൽ മറ്റു രാജ്യങ്ങളിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പൗരത്വം നൽകാമെന്ന വാദമുണ്ടായിരുന്നു. എന്നാൽ അംബേദ്കർ അടക്കമുള്ള നിയമവിശാരദൻമാർ ഇതിനെ ശക്തിയുക്തം എതിർക്കുകയായിരുന്നു.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ പ്രസംഗിച്ചു.
![]()
