പാരീസ്: സെയ്ന് നദിയിലും നദിക്കരയിലുമുള്ള അദ്ഭുതക്കാഴ്ചകള്ക്കൊടുവില് പാരീസില്‍ ഒളിംപിക്സ് പൂരത്തിനു കൊടിയേറി. ഫ്രാന്‍സിന്റെ ചരിത്രവും പാരമ്പര്യവുമെല്ലാം വിളംബരം ചെയ്ത് മനോഹരമായ കാഴ്ചകള്‍ക്കൊപ്പം സംഗീത, നൃത്ത പരിപാടികളും കാണികളെ മറ്റൊരു ലോകത്തിലേക്കു ആനയിച്ചു. രസംകെടുത്താനെത്തിയ ചാറ്റല്‍ മഴയെ വകവയ്ക്കാതെയാണ് സെയ്ന് നദിയിലൂടെ അത്ലറ്റുകള് ബോട്ടുകളില്‍ കാണികളെ അഭിവാദ്യം ചെയ്ത് ഒഴുകി നീങ്ങിയത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണി, ഐഒസി മേധാവി തോമസ് ബാക്ക് എന്നിവര്‍ക്കൊപ്പം ചില ലോക നേതാക്കളും ഉദ്ഘാടനച്ചടങ്ങ് ആസ്വദിച്ച് പ്രത്യേകം തയ്യാറാക്കിയ വേദിയിലുണ്ടായിരുന്നു. സെയ്ന് നദിയുടെ ഇരുകരകളിലും അത്ലറ്റുകളെ സ്വീകരിക്കാന്‍ കാണികള്‍ അണിനിരന്നപ്പോള്‍ അതൊരു ചരിത്ര മൂഹൂര്ത്തവുമായി മാറുകയും ചെയ്തു.ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സ്റ്റേഡിയത്തില്‍ അല്ലാതെ പുറത്ത് വച്ച് ഉദ്ഘാനച്ചടങ്ങ് സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെ ഇതുവരെ കണ്ടതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് ചടങ്ങുകള്‍ കാണികള്‍ക്കു സമ്മാനിച്ചത്. പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ, ഫ്രഞ്ച് പോപ് ഗായിക അയാ നക്കാമുറ തുടങ്ങിയവരുടെയെല്ലാം പരിപാടികള്‍ ചടങ്ങുകള്‍ക്കു കൊഴുപ്പേകി.
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് ദീപശീഖയുമായി ഓടുന്ന ദൃശ്യത്തോടൊണ് ഉദ്ഘാടച്ചടങ്ങുകള്ക്കു തുടക്കമായത്. തുടര്‍ന്ന് അദ്ദേഹം ഒരു ട്രെയിനിന് അകപ്പെടുകയും തന്നെ ഫോളോ ചെയ്തെത്തിയ കുട്ടികള്‍ക്കു ഇതു കൈമാറുകയായിരുന്നു. ഈ കുട്ടികള്‍ പല കടമ്പകളെയും അതിജിവീച്ച് ദീപശിഖയുമായി സെയ്ന് നദിയിലേക്കു പ്രവേശിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു ചെറുതും വലുതുമായ ബോട്ടുകളില്‍ ടീമുകളുടെ പരേഡ് കണ്ടത്.ഗ്രീക്ക് ടീമാണ് ദേശീയ പതാകയുമേന്തി ആദ്യം ബോട്ടിലെത്തിയ ശേഷം കാണികളെ അഭിവാദ്യം ചെയ്തത്. ഇതിനു പിറകെ ഓരോ രാജ്യങ്ങള്‍ ഒന്നിനു പിറകെ വന്നു കൊണ്ടിരുന്നു. ഏറ്റവും അവസാനമായി പരേഡ് നടത്തിയത് ആതിഥേയരായ ഫ്രഞ്ച് ടീമായിരുന്നു. ഇടയ്ക്കു പരേഡില്‍ ചെറിയ ഇടവേള നല്കിയ ശേഷമാണ് നദിക്കരയിലും നദിക്കു കുറുകെയുള്ള പ്രശസ്തമായ പോണ്ട് ഡെസ് ആര്‍ട്ട്സെന്ന പാലത്തിനു മുകളിലുമായി നൃത്ത, സംഗീത പരിപാടികള്‍ അരങ്ങേറിയത്. ഇതിനിടെ ഫ്രഞ്ച് വിപ്ലവവും ഒളിംപിക് മെഡലുകളുടെ നിര്‍മാണവുമെല്ലാം ദൃശ്യങ്ങളായി വന്നു കൊണ്ടിരുന്നു.
ഏറെ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യന്‍ ടീമിനെയും വഹിച്ചുള്ള ബോട്ട് സെയ്ന് നദിയിലൂടെ ഒഴുകിയെത്തിയത്. പരമ്പരാഗതമായ ഇന്ത്യന്‍ വസ്ത്രങ്ങളണിഞ്ഞ് അത്ലറ്റുകള് ഇരുകരകളിലെയും കാണികളെ അഭിവാദ്യം ചെയ്തു.
ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ടേബിള്‍ ടെന്നീസ് താരം അചന്ത ശരത്കമലുമാണ് ഇന്ത്യക്കു വേണ്ടി പതാകയേന്തിയത്. 117 പേരുള്‍പ്പെടുന്ന ശക്തമായ സംഘത്തെയാണ് ഇത്തവണ ഇന്ത്യ പരീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഏഴു മെഡലുകളുമായി എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്ത് നത്താന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ ഇതു മറികടക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം.
![]()
