ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കനത്തതോല്‍വിയില്‍ ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും സി പി എം പിബി പ്രസ്താവനയില്‍ അറിയിച്ചു.
പരാജയം സംബന്ധിച്ച് ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരത്തലും നടത്തും.കേരളത്തിലെ ബി ജെ പി യുടെ വളർച്ചയും സി പി എം ൽ നിന്ന് ബി ജെ പി യിലേക്കുള്ള വോട്ടു ചോർച്ചയും ഗൗരവകരമാണ്.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പിന് പിന്നാലെ ഇത്തവണ 400 സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. അവര്‍ക്ക് ലഭിച്ചത് 240 സീറ്റുകള്‍ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 63 സീറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്.
ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് 32 സീറ്റുകള്‍ കുറവാണ്. സഖ്യകക്ഷികള്‍ 52 സീറ്റുകള്‍ നേടിയതോടെ എന്‍ഡിഎ ഭൂരിപക്ഷം 292 അയി. ഇന്ത്യാ സഖ്യം 234 സീറ്റുകള്‍ നേടി. കേവലഭൂരിപക്ഷത്തിന് 38 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളത്. എന്‍ഡിഎ 43.31 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന് 41.69 ശതമാനം വോട്ടുകള്‍ ലഭിച്ചു. വോട്ടുവിഹിതത്തിലുള്ള വ്യത്യാസം രണ്ടുശതമാനത്തില്‍ താഴെ മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, യുപി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് 38 സിറ്റിങ് സീറ്റുകള്‍ നഷ്ടമായെന്നും ഈ സീറ്റുകളെല്ലാം ഇന്ത്യാ സഖ്യം നേടിയെന്നും ജനങ്ങള്‍ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തെന്നും പിബി പ്രസ്താവനയില്‍ പറയുന്നു.
![]()
