ന്യൂഡൽഹി:
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി റോസ് അവന്യു കോടതി. കെജ്രിവാൾ ഏപ്രിൽ ഒന്നുവരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റി (ഇഡി) ൻ്റെ കസ്റ്റഡിയിൽ തുടരും. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11:30ന് മുൻപായി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് റോസ് അവന്യു കോടതിയുടെ ഉത്തരവ്.
മദ്യനയക്കേസിലെ മറ്റ് പ്രതികൾക്കൊപ്പം കെജ്രിവാളിനെ ഇരുത്തി ചോദ്യംചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഏഴ് ദിവസത്തെ കസ്റ്റഡി കൂടിയാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടത്. കെജ്രിവാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇഡി വാദിച്ചു. കൂടാതെ, പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യണമെന്നും ഇഡി കോടതിയെ അറിയിച്ചു.
അതിനിടെ, തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ കോടതിക്കു മുൻപാകെ അറിയിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും തനിക്ക് അനുകൂലമായി മൊഴിനൽകിയ ആളുകളുടെ മൊഴി തിരിത്തിച്ചുവെന്നും ഇഡിക്കെതിരെ കെജ്രിവാൾ ആരോപിച്ചു. മകനെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാക്ഷിമൊഴി തനിക്കെതിരെയാക്കിയത്. നാലുപേരുടെ മൊഴിയാണ് തനിക്കെതിരായി ഇഡി ഉന്നയിക്കുന്നത്. നാലുപേരുടെ മൊഴി ഉപയോഗിച്ചു ചാന്ദ്നി ചൗക്കിലെ പോക്കറ്റടിക്കാരനെ പോലും അറസ്റ്റ് ചെയ്യാനാകില്ല. സാക്ഷിമൊഴികൾ അത്ര ദുർബലമാണ്. കസ്റ്റഡിയെ താൻ എതിർക്കുന്നില്ലെന്നും കെജ്രിവാൾ വാദിച്ചു
![]()
