റിയാദ് : അഞ്ചുവർഷമായി നിയമ തടസ്സങ്ങളിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു എന്ന ബാലൻ, റിയാദ് ഐ സി എഫിന്റെ സാഹയത്താൽ കഴിഞ്ഞ ദിവസം നാടണഞ്ഞു.
ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയെങ്കിലും സ്പോൺസറുടെ കീഴിൽ ജോലി ഇല്ലാത്തതിനാൽ അറാറിൽ കാർപെന്റർ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോൺസർ സുരേന്ദ്രനെ ഹുറൂബാക്കുകയായിരുന്നു. ഇതറിയാതെ ജോലി തുടർന്ന അദ്ദേഹം ജോലിക്കിടെ ഉണ്ടായ അപകടത്തിൽ കൈ വിരലുകൾ നഷ്ടപ്പെട്ട് ചികിൽസക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണു ഹൂറുബായ വിവരം അറിയുന്നത് .പലരുടെയും സഹായം അഭ്യര്‍ഥിച്ചെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാകാതിരുന്നപ്പോഴാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സ് ആയ ബാലന്റെ സഹോദരി, കോഴിക്കോട് ജില്ലാ എസ് വൈ എസിന്റെ കീഴിലുള്ള സഹായി വഴി വിവരം റിയാദ് ഐ സി എഫിനെ അറിയിക്കുകയായിരുന്നു . സുരേന്ദ്ര ബാബുവിന്റെ ദുരിത ജീവിത വാർത്തയറിഞ്ഞ ഐ സി എഫ് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും അറാർ ഐ സി എഫിന്റെ സഹായത്തോടെ സുരേന്ദ്രനെ റിയാദിലെത്തിച്ചാണു എംബസി വഴി നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയത് . റിയാദിലെത്തിയ സുരേന്ദ്രനെ ഇന്ത്യൻ എംബസിയിൽ എത്തിച്ച് അപേക്ഷ നൽകുകയും തുടർന്ന് തർഹീലിൽ എംബസി സംഘത്തൊടൊപ്പം പോയി എക്സിറ്റടിക്കുകയുമായിരുന്നു .സുരേന്ദ്ര ബാബുവിനു നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഐ സി എഫ് വെൽഫെയർ വിഭാഗം നൽകി.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നാടണയാൻ സഹായിച്ച , ഐ സി എഫ് പ്രവർത്തകർക്കും എംബസി ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു സുരേന്ദ്ര ബാബു നാട്ടിലേക്ക് പോയി.
![]()
