ജിദ്ദ : സംസ്ഥാന സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതികൾ ഒന്നുമില്ലാത്തതും പ്രവാസി ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം കാലാനുസൃതമായി വർദ്ദിപ്പിക്കാതെ കഴിഞ്ഞ ബജറ്റ് വിഹിതത്തെക്കാൾ കുറവ് വരുത്തുകയും ചെയ്തത് തികഞ്ഞ അനീതിയാണെന്ന് ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നയവൈകല്യവും ദൂർത്തും കെടുകാര്യസ്ഥതയും മൂലം തകർന്നു തരിപ്പണമായ സംസ്ഥാനത്ത് പ്രവാസികൾ അയക്കുന്ന പണത്തിന്റെ പിൻബലമാണ് ജനങ്ങൾക്ക് ആശ്വാസകരമായിട്ടുള്ളത്. കേരളത്തിന്റെ സമ്പത്ഘടനയുടെ നട്ടെല്ലായ പ്രവാസികളോടുള്ള സംസ്ഥാന ഗവണ്മെന്റിന്റെ സമീപനത്തിനുദാഹരണമാണ് സംസ്ഥാന ബജറ്റിലെ അവഗണന. പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ അനീതിയിൽ രാഷ്ട്രീയത്തിന്നതീതമായ പ്രതിഷേധം ഉയർന്നു വരുമെന്ന് റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ആരോപിച്ചു. പൊതുവിൽ യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റവതരണത്തിന്റെ നിലവാരത്തകർച്ച കൂടിയായി ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. യു.ഡി.എഫ്. ഗവണ്മെന്റിന്റെ കാലത്തുണ്ടായ വലിയ പദ്ധതികളെ കുറിച്ച് അഭിമാനം കൊള്ളുന്ന ധനമന്ത്രിയുടെ പരിഹാസ്യനാവുകയാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വെച്ചുള്ള പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാത്ത സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ കൈക്കൊള്ളാതെ രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് ഒളിച്ചോടാനുള്ള ശ്രമമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
![]()
