തിരുവനന്തപുരം: വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി. 75 ഗ്രാം എംഡി എം എയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്. റാമി ഇസുൽ ദിൻ ആദം അബ്ദുല്ല എന്ന സുഡാൻ സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.
ഈ മാസം എട്ടിന് ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരവിപുരം പട്ടാണിതങ്ങൾ നഗർ നിവാസിയായ ബാദുഷയെ കൊല്ലം KSRTC ബസ് സ്റ്റാൻഡ് സമീപത്തു നിന്ന് 75 ഗ്രാം MDMA യുമായി പിടികൂടിയിരുന്നു.ഇതിനെത്തുടർന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശ പ്രകാരം
കൊല്ലം എ സി പി പ്രദീപിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സംഘത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്.
മയക്കുമരുന്ന് വ്യാപാരത്തിന് ഇടനിലക്കാരിയായി പ്രവർത്തിച്ച ആഗ്നസ് എന്ന യുവതിയെ നേരത്തെ പിടികൂടിയിരുന്നു.ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിനാലാണ് റാമിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് റാമി. വ്യാവസായിക അടിസ്ഥാനത്തിൽ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാർ വഴി മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഡിബിൻ, അശോക് കുമാർ, SCPO സുമേഷ്, സിപിഒ മാരായ അനു,ബുഷ്റ മോൾ ,രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കൂ. വാട്സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങൾ കൈമാറാം.
കൂടാതെ [email protected] എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം.
വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.
![]()
