റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീൻ മുഹമ്മദ് (61) റിയാദിൽ അന്തരിച്ചു. പത്ത് ദിവസം മുൻപാണ് ഇദ്ദേഹവും ഭാര്യ ഖാതൂനും ചേർന്ന് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ ശാദുല്ലാഹിന്റെ അടുത്തെത്തിയത്. കഴിഞ്ഞ ദിവസം ഉംറ നിർവഹിച്ച് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് വെള്ളിയാഴ്ച രാത്രി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടിയന്തരമായി റിയാദ് എക്സിറ്റ് 7-ലെ അൽ ഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണാനന്തര നിയമനടപടികൾ മകന്റെ സൗദി സ്പോൺസറുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വേഗത്തിൽ പൂർത്തീകരിച്ചു. ഐ.സി.എഫ് റീജിയണൽ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആർ.ടി സെക്രട്ടറി റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. തുടർന്ന് 19.07.2026 ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം ഉമ്മുൽ ഹമാം മലിക് ഖാലിദ് മസ്ജിദിൽ ജനാസ നമസ്കാരം നടക്കുകയും, റിയാദിലെ ശിമാൽ മഖ്ബറയിൽ ഖബറടക്കുകയും ചെയ്തു.
പരേതന് ഭാര്യ ഖാതൂൻ, മകൻ ശാദുല്ലാഹ് എന്നിവർക്ക് പുറമേ സമീറാ ബീഗം എന്നൊരു മകളുമുണ്ട്.
![]()
