റിയാദ് : നവകേരള സൃഷ്ടിക്കായി, കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവെച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് നമ്മുടെ കേരളം. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗ്ഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണ്. വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച 1,000 രൂപ സുരക്ഷാ പെൻഷൻ 31.34 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും. ആശാവർക്കർമാരുടെയും അംഗനവാടി വർക്കർമാരുടേയും ഓണറേറിയം വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറി. കുടുംബശ്രീയുടെ എഡിഎസ് മാർക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതിയും, ക്ഷേമ പെൻഷനുകൾ 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും സർകാർ അടിസ്ഥാന വർഗ്ഗങ്ങളെ ചേർത്ത് പിടിക്കുന്നത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്. . കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടേയും, അംഗനവാടി ജീവനക്കാരുടേയും പെൻഷൻ കുടിശ്ശിക തീർക്കാനുള്ള പ്രഖ്യാപനവും സ്വാഗതാർഹമാണ്.
ഖാദി തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും 104 കോടി നീക്കിവെച്ച സർക്കാർ ഇടപെടൽ. ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങൾക്കും 21 കോടി നൽകുന്നതും ഇതിൻ്റെ തുടർച്ച തന്നെയാണ്. കേരള വികസന കോർപ്പറേഷൻ, ബാംബു കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കുള്ള ധനസഹായവും സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.
സാക്ഷരതാ പ്രേരക്മാരുടേയും പ്രതിമാസ ഓണറേറിയം 1,000 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നമ്മുടെ കൊച്ചു കുട്ടികൾക്ക് സംരക്ഷണവലയമൊരുക്കുന്ന സർക്കാർ നയത്തിൻ്റെ തുടർച്ച കൂടിയാണ് പ്രീപ്രൈമറി ടീച്ചർമാരുടേയും, ആയമാരുടേയും പ്രതിമാസ വേതനം 1,000 രൂപ വർദ്ധിപ്പിച്ച സർക്കാർ പ്രഖ്യാപനം.
പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടേയും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടേയും സ്കോളർഷിപ്പിലെ വർദ്ധനവിലൂടെ സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയാണ്
വ്യക്തമാകുന്നത്. വിവിധ വിഭാഗങ്ങളിലെ മിശ്ര വിവാഹിതർക്കുള്ള ധനസഹായമെന്ന നിലയിൽ 78 കോടി രൂപ നിക്കിവെച്ചതും സാമൂഹ്യ മുന്നേറ്റത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന 10 പദ്ധതികൾക്ക് കുടിശികയും തീർക്കുമെന്നുള്ള പ്രഖ്യാപനവും ഇതിൻ്റെ തുടർച്ചയാണ്. ക്യാൻസർ, ക്ഷയം തുടങ്ങിയ രോഗബാധിതരേയും സർക്കാർ പ്രത്യേക പരിഗണന തന്നെ നൽകുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിനുള്ള ചുവടുവെപ്പുകളാൽ സമ്പന്നമാണ് സർക്കാരിൻ്റെ പ്രഖ്യാപനം.
ആഗോളവൽക്കരണ നയങ്ങൾക്കുള്ള ബദൽ കുടി ഉൾക്കൊള്ളുന്നതും, സിവിൽ സർവ്വീസിനെ ദുർബലപ്പെടുത്തുന്ന ആഗോളവൽക്കരണ നയങ്ങളുടെ വഴിയിലല്ല സർക്കാരെന്ന് തെളിയിക്കുന്നത്കൂടിയാണ് പ്രഖ്യാപനമെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
![]()
