ഡൽഹി: ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ 102 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 429 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 44.5 ഓവറിൽ 326 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.42 പന്തിൽ 4 ഫോറും 8 സിക്സും ഉൾപ്പടെ 76 റൺസ് നേടിയ കുശാൽ മെൻഡിസ്, 65 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പടെ 79 റൺസ് നേടിയ ചരിത് അസലങ്ക, 62 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ ഷനക എന്നിവരുടെ മികവിൽ ശ്രീലങ്ക പൊരുതി നോക്കിയെങ്കിലും റെക്കോർഡ് ടോട്ടൽ മറികടക്കാൻ പര്യാപ്തമായില്ല.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്.
മൂന്ന് പേരുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 428 റൺസ് സൗത്താഫ്രിക്ക അടിച്ചുകൂട്ടി. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.
ഡീകോക്ക്, റാസി വാൻഡർ ഡൂസൻ, ഐയ്ഡൻ മാർക്രം എന്നിവരാണ് സൗത്താഫ്രിക്കയ്ക്കായി സെഞ്ചുറി കുറിച്ചത്. തുടക്കത്തിൽ ക്യാപ്റ്റൻ ബാവുമയെ നഷ്ടപെട്ടുവെങ്കിലും രണ്ടാം വിക്കറ്റിൽ 204 റൺസ് കൂട്ടിച്ചേർത്ത് ഡീകോക്കും റാസി വാൻഡർ ഡസനും സൗത്താഫ്രിക്കയ്ക്ക് മേധാവിത്വം സമ്മാനിച്ചിരുന്നു.
ഡീകോക്ക് 84 പന്തിൽ 12 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 100 റൺസ് നേടിയപ്പോൾ റാസി വാൻഡർ ഡസൻ 110 പന്തിൽ 113 ഫോറും 2 സിക്സും ഉൾപ്പെടെ 108 റൺസ് നേടി. നാലാമനായി എത്തി തുടക്കം മുതൽ തകർത്തടിച്ച മാർക്രം 49 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കുകയും 54 പന്തിൽ 14 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 106 റൺസ് നേടുകയും ചെയ്തു.വെറും 49 പന്തിൽ നിന്നുമാണ് മാർക്രം തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.
ഹെൻറിച്ച് ക്ലാസൻ 20 പന്തിൽ റൺസ് നേടിയപ്പോൾ ഡേവിഡ് മില്ലർ 21 പന്തിൽ 39 റൺസ് അടിച്ചുകൂട്ടി.
ശ്രീലങ്കൻ ബൗളിംഗ് നിരയിൽ ആര്ക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല.
![]()
