തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് സെക്രട്ടേറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നന്ദകുമാർ മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ വ്യക്തമായി അധിക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. പോസ്റ്റിന് താഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ രേഖപ്പെടുത്തിയ ഒരു കമൻ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നന്ദകുമാർ പറയുന്നു. ശ്രദ്ധയിൽപെട്ട ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ചതായും അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
സെക്രട്ടേറിയേറ്റിലെ ഇടതു സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ നേതാവായിരുന്നു നന്ദകുമാർ. സംഭവത്തിൽ അച്ചു ഉമ്മന്റെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്.ഇന്നലെ അച്ചുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നു.
തെളിവുകൾ സഹിതമാണ് അച്ചു ഉമ്മൻ ഇന്നലെ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലടക്കം വ്യക്തിഹത്യയും ആരോപണവും രൂക്ഷമായതിന് പിന്നാലെയാണ് പരാതി. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനായി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടാതിരിക്കാനാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് അച്ചു ഉമ്മൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് അപേക്ഷിച്ച് മുൻ അരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി നന്ദകുമാർ രംഗത്തുവന്നത്.
![]()
