മലപ്പുറം: സർക്കാർ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കുമെന്ന് സ്റ്റേറ്റ് ഐ.ടി എംേപ്ലായീസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ നാസർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സാധാരണക്കാരുടെ സേവനകേന്ദ്രമായ അക്ഷയകേന്ദ്രങ്ങൾ പൊതുവെ പ്രതിസന്ധിയിലാണ് മുന്നോട്ടുപോവുന്നത്. അതിനിടെ അനാവശ്യമായി വിജിലൻസ് പരിശോധന നടത്തി അക്ഷയകേന്ദ്രങ്ങൾ അഴിമതികേന്ദ്രങ്ങളാണെന്ന് വരുത്തിത്തീർക്കുകയാണ്. ഏതെങ്കിലും കേന്ദ്രത്തിൽ സേവനത്തിന് അമിതഫീസ് ഇടാക്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടിയെടുക്കുന്നതിനുപകരം അക്ഷയകേന്ദ്രങ്ങളിൽ മുഴുക്കെ വിജിലൻസ് കയറിയിറങ്ങിയത് പ്രതിഷേധാർഹമാണ്.
അനാവശ്യ പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കുക, വർഷങ്ങൾക്കുമുമ്പ് നിശ്ചയിച്ച സേവന നിരക്ക് പരിഷ്കരിക്കുക, അക്ഷയ സംരംഭക പ്രതിനിധികളുടെ യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
വാർത്തസമ്മേളനത്തിൽ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ് ജില്ല പ്രസിഡന്റ് മഹർഷ കളരിക്കൽ, സ്റ്റേറ്റ് ഐ.ടി എംപ്ലായീസ് യൂനിയൻ ജില്ല പ്രസിഡന്റ് അഷ്റഫ് പട്ടാക്കൽ, സജ്ന ആലുക്കൽ, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി തുടങ്ങിയവർ പങ്കെടുത്തു.
![]()
