തിരുവന്തപുരം : കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള യുടെ ഭാഗമായി തിരഞ്ഞെടുത്ത് ജര്‍മ്മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കു കൂടി നിയമന കരാർ (എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട്) കൈമാറി. നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള യുടെ നാലാം ബാച്ചില്‍ നിന്നും സ്മിത തോമസ്, സൂര്യ മന്നത്ത്, അഞ്ചാം ബാച്ചില്‍ നിന്നുള ആൻസി ജോസ്, അജിത കുമാരി, അനുമോൾ പുരുഷോത്തമൻ, ആറാം ബാച്ചിലെ ലുസെല്ല തോമസ്, ഗോവിന്ദ് ആനന്ദൻ, ജിൻസി ജോൺ, ദൃശ്യ ഭരതൻ ഏഴാം ബാച്ചിലെ ബെൻലിയ ബോസ്, അലീന ബെന്നി, ജിലിയ വർഗീസ് എന്നിവര്‍ക്കാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്. ഇവര്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ ജര്‍മ്മനിയിലെത്താനാകും. വിഖ്യാതമായ ജര്‍മ്മനിയിലെ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്ക് നിയമനം ലഭിക്കുക.
തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാരും സംബന്ധിച്ചു. നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള. ഇതിനായുളള കരാര്‍ 2021 ഡിസംബര്‍ 22 നാണ് ഒപ്പുവച്ചത്. ഇതുവരെ ഏട്ടു ബാച്ചുകളിലായി (ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ) നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവുകളില്‍ നിന്നും 1700 ഓളം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും, 1200-ൽ അധികം നഴ്സുമാര്‍ ജർമ്മനിയിലെത്തി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ 13 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയിലാണ് ഇവരുടെ നിയമനം.
![]()
