തിരുവനന്തപുരം : ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസ വകുപ്പ് വിലക്കി.
പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയതിനെതുടർന്ന് ബാലാവകാശ കമ്മിഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നും കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ ഇതിലൂടെ നഷ്ടമാകുമെന്നും കമ്മീഷൻ സൂചിപ്പിച്ചു. എല്ലാ ആർ.ഡി.ഡിമാർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി.
![]()
