ചെന്നൈ : പ്രശസ്ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്.സംസ്കാരം ഇന്ന ചെന്നൈയിൽ നടക്കും.
തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എന്നിവടങ്ങളിലായി നാനൂറിലേറെ ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു.സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തന്റേതായ ഒരു പ്രത്യേക ഇടം ഡൽഹി ഗണേഷ് നേടിയിട്ടുണ്ട്.
1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന സിനിമയിലൂടെയാണ് ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം.അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
1964 മുതൽ 1974 വരെ അദ്ദേഹം ഇന്ത്യൻ എയർ ഫോഴ്സിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ൽ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. രജനികാന്ത്, കമൽഹാസൻ, വിജയകാന്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡൽഹി ഗണേഷ്. ഇന്ത്യൻ-2 ആണ് അവസാന ചിത്രം.
![]()
