റിയാദ് : കേരളത്തിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കാലാസംസ്കാരിക വേദി റിയാദിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായ സത്യൻ മൊകേരി, ഡോക്ടർ സരിൻ, യു. ആർ പ്രദീപ് എന്നിവർ വീഡിയോ കോളിലൂടെ കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വർഗീയതയും കേരളത്തിനെതിരായ പ്രചാരണവും ഒരു വശത്ത് നടക്കുമ്പോൾ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്നും എന്നാൽ അത്തരം പ്രവർത്തനങ്ങളെ തമസ്കരിക്കുകയും വിവാദങ്ങൾക്ക് മാത്രം പ്രാധ്യാന്യം നൽകികൊണ്ടുള്ള വാർത്തകൾ നൽകി ജനശ്രദ്ധ തിരിച്ചുവിടാൻ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചവർ അഭിപ്രായപെട്ടു.
വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ റോബർട്ട് വദേര പങ്കെടുത്തതിലൂടെ എന്ത് സന്ദേശമാണ് യുഡിഎഫ് ജനങ്ങൾക്ക് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ കൂട്ടായ് ആവശ്യപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഭാഗമായ റോബർട്ട് വദേര നയിക്കുന്ന യുഡിഎഫ് ആരുടെ താൽപര്യമാകും സംരക്ഷിക്കുക എന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും വലിയ ദുരന്തം നടന്ന വയനാടിന് വേണ്ടി മൂന്ന് മാസം പിന്നിടുമ്പോഴും ഒരുവിധ സഹായവും നൽകാത്ത കേന്ദ്രസർക്കാരിന് എതിരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെയുള്ള പ്രചരങ്ങൾ നടത്തുന്നതിൽ യുഡിഎഫ് വളരെ ഏറെ ശ്രദ്ധകാണിക്കുമ്പോൾ, മാധ്യമങ്ങൾ സ്ഥാനാർത്ഥിയുടെ സൗന്ദര്യത്തെ അതിശയോക്തിയോടെ പൊലിപ്പിച്ചു കാണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ എന്നിവർ സംസാരിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
![]()
