ദമ്മാം: ദമാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ മൂന്നു വയസുകാരനായ പിഞ്ച് കുഞ്ഞ് മരിച്ചു.
മംഗലാപുരം സ്വദേശിയായ ശൈഖ് ഫഹദിന്റെയും സൽമാ കാസിയുടെയും ഇളയ മകൻ മൂന്നു വയസ്സുാകാരൻ സായിക് ശൈഖാണ് ശ്വാസംമുട്ടി മരിച്ചത്. താമസസ്ഥലമായ ദമ്മാം അൽ ഹുസൈനി കോമ്പൌണ്ടിലെ രണ്ട് നിലകളുള്ള വില്ലയിൽ ഇന്നലെ അർദ്ധരാത്രി താഴെ നിലയിലുള്ള അടുക്കളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയും തുടർന്ന് വീടിനുള്ളിൽ ശക്തമായ പുക പടരുകയുമായിരുന്നു. നിലവിളി കേട്ടവർ ഓടിയെത്തിയെങ്കിലും തീയും പുകയും കാരണം അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പുക കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ശൈഖ് ഫഹദും കുടുംബവും മുറിക്കകത്ത് തന്നെ കുടുങ്ങി. അഗ്നിശമന സേനയെത്തി തീ അണച്ചാണ് എല്ലാവരെയും രക്ഷിച്ചത്.
മൂത്ത മകൻ ദമാം മെറ്റേണിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചു വയസ്സുള്ള സാഹിർ ശൈഖ് അപകട നില തരണം ചെയ്തു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ ശൈഖ് ഫഹദിനെ ദമ്മാം അൽമന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഭാര്യ സൽമാ കാസിയെ ഗുരുതരവസ്ഥയിൽ ദമ്മാം സെൻട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിലും പ്രേവേശിപ്പിച്ചു .
മരണമടഞ്ഞ ഇളയ മകൻ സായിക് ശൈഖിൻറെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ലോക കേരള സഭാംഗവും സാമൂഹ്യ പ്രവർത്തകനുമായ നാസ് വക്കത്തിൻറെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.
![]()
