തിരുവനന്തപുരം :
മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി എം തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്.
മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്. ഉത്തരവ് നിയമപരമല്ലെന്നും ഇഡി അപ്പീലിൽ പറയുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തിര വാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു മാത്രമല്ല ഇഡിയുടെ നടപടി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക് കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനം ഇല്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുമെന്ന് കോടതിയെ ഇഡി അറിയിച്ചെങ്കിലും ശ്വാസം വിടാനുള്ള സമയം പോലും നൽകാതെ തുടർച്ചയായി സമൻസുകൾ അയക്കുകയാണ് ഇഡിയെന്ന് തോമസ് ഐസകിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. മാത്രമല്ല കേസിനെ കുറിച്ചുള്ള വിവരങ്ങൾ ഇഡി മാധ്യമങ്ങൾക്ക് നൽകുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് പത്ത് ദിവസമല്ലേ തിരഞ്ഞെടുപ്പിനുള്ളൂ പിന്നെ എന്തിനാണ് ഇത്ര തിരക്കെന്ന ഇഡിയോട് കോടതി ചോദിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാൽ പോരേയെന്ന് ചോദിച്ചുകൊണ്ട് അപ്പീൽ ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തു.
![]()
