അച്ഛൻ:
ശ്രീകുമാരി അശോകൻ,
ഉണങ്ങാത്ത മുറിവായെൻ
ഹൃദയ ഞരമ്പുകളെ തളർത്തിടുന്നു
തീരാത്ത നോവായെൻ
ചിന്തകളിൽ വിങ്ങിടുന്നു
ആത്മാവിലൊരു ചിതകത്തിയെരിയുന്നു
അഗ്നിച്ചൂടിലെൻ ഹൃത്തടം പൊള്ളുന്നു
ഓർമ്മതൻ ജാലകവിരിമെല്ലെ നീക്കവേ
കാണുന്നതച്ഛന്റെ രൂപം
പുഞ്ചിരി തൂകുന്നോരച്ഛന്റെ രൂപം
പുണ്യങ്ങളുയിരാർന്ന രൂപം
എന്നെ വളർത്തിയ, എന്നെ ഞാനാക്കിയ
സ്നേഹത്തിനാൾരൂപമച്ഛൻ
എന്നും മടിയിലിരുത്തിയോമനിക്കും നേരം അച്ഛൻ പറഞ്ഞോരു വാക്കുകളോർപ്പു ഞാൻ
“തമ്പ്രാട്ടിക്കുട്ടിയാണച്ഛന്റെ പൊന്നുമോൾ
അച്ഛന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിപ്പവൾ”
സോഷ്യലിസത്തിന്റെ നേർക്കാഴ്ചയച്ഛൻ
കമ്യുണിസത്തിന്റെ ഉടലാർന്ന രൂപം
ആദർശശുദ്ധിയിൽ എപ്പോഴുമൊന്നാമൻ ആത്മവിശുദ്ധിയവർണനീയം
നാടിനെ സ്നേഹിച്ച, നാട്ടാരെ സ്നേഹിച്ച
നാടിന്റെ നന്മയാണെന്നുമച്ഛൻ
നന്മതൻ വന്മരം വേരറ്റുപോയിട്ടും
നാടിന്നുമോർക്കുന്നു സ്നേഹപ്പൂർവ്വം
അച്ഛൻ തന്നൊരാ തണുവിന്റെ തണലിനെ
അറിയാതെ പുല്കുന്നു ഞാനും
അച്ഛന്റെയാദർശമാത്മാവിലേന്തുന്ന
അച്ഛന്റെ നന്മയെ നെഞ്ചോടു ചേർക്കുന്ന
സ്നേഹത്തിൻ പാലാഴിയിടനെഞ്ചിലേന്തുന്ന
അച്ഛന്റെ തമ്പ്രാട്ടിക്കുട്ടിയിവൾ.
![]()
