വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തത്.
”പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ’ – മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നടൻ കുണ്ടറ ജോണി അന്തരിച്ചത്. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം.
ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാഗമായി.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പാടിയാൻ ആയിരുന്നു ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
![]()
