റിയാദ്: കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, പത്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇ കെ നായനാരുടെ 20-ാം ചരമവാർഷികം കേളി സമുചിതമായി ആചരിച്ചു.
കേളി കലാ സാംസ്കാരിക വേദി രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തിൽ മലാസ് ചെറീസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം സിപിഐ എം ജില്ലാ കമ്മറ്റിയംഗം എ ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിലെ ഭരണ സംവിധാനത്തെ ഇടത്തോട്ടും വലത്തോട്ടും തിരിച്ചു വിടാൻ കെല്പുള്ള മധ്യവർഗ്ഗത്തിന്റെ ശേഷിക്കുമേൽ ആധിപത്യം നേടാനായതുകൊണ്ടാണ് രണ്ടാം പിണറായി സർക്കാറിന് തുടർ ഭരണം ലഭിച്ചത്. അതിസൂഷ്മമായി രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ജനോപകരപ്രദമാകുന്ന തരത്തിൽ കിഫ്ബി പോലുള്ള സംവിധാനങ്ങൾ ആവിഷ്കരിച്ച് മുന്നോട്ട് പോകുന്ന മാതൃകയാണ് അഭികാമ്യമെന്നും അനുസ്മരണ പ്രഭാഷണത്തിനിടെ ശിവദാസൻ അഭിപ്രായപ്പെട്ടു.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ,കേളി രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവർഗീസ്, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടാേന്താർ, സീബ കൂവോട് എന്നിവർ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ അനുസ്മരണ യോഗത്തിന് രക്ഷാധികാരികമ്മറ്റിയംഗം സുരേന്ദ്രൻ കൂട്ടായി നന്ദി പറഞ്ഞു.
![]()
