എറണാകുളം:ആലുവയിൽ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു. ആലുവ കരുമാല്ലൂർ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ബലംപ്രയോഗിച്ചാണ് പെൺകുട്ടിക്ക് വിഷം നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി.
പലതവണ വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടർന്നതിനാണ് പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും ബലംപ്രയോഗിച്ച് വായിൽ വിഷം ഒഴിക്കുകയും ചെയ്തത്. കേസിൽ പിതാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ കൈയിൽനിന്ന് ഒരു മൊബൈൽഫോൺ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കായി. കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെൺകുട്ടിയെ മർദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോൾ പെൺകുട്ടിയുടെ വായിൽ വിഷം ചെന്ന നിലയിലായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് ചികിത്സയിലിരിക്കെ പെൺകുട്ടി പോലീസിന് നൽകിയിരുന്ന മൊഴി. തുടർന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താൻ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിനോടു പറഞ്ഞത്
![]()
