കായംകുളം: ഉത്തരവാദിത്വത്തോട് കൂടി ജനങ്ങൾക്ക് നീതി നടപ്പാക്കുക എന്നതാണ് അഭിഭാഷക കടമയെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കായംകുളം കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയുടെ സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ ഉത്തരവാദിത്വങ്ങളും വർദ്ധിക്കുകയാണ്. ജനങ്ങൾക്ക് നിയമത്തിലുള്ള വിശ്വാസ്യത കൊണ്ടാണ് എന്ത് പ്രശ്നങ്ങൾ നേരിട്ടാലും അവർ കോടതിയെ സമീപിക്കുന്നത്. ജനാധിപത്യത്തിന്റെ ആഘോഷമാണ് കായംകുളം കോടതിയുടെ ഉദ്ഘാടനമെന്നും കോടതിയുടെ സൗകര്യങ്ങൾ ഓരോ ജനത്തിനും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ നിർമ്മാണത്തിൽ തുടക്കം മുതൽ അവസാനം വരെ പ്രവർത്തിച്ച എല്ലാവരെയുംഅദ്ദേഹം അഭിനന്ദിച്ചു.
കോടതി അങ്കണത്തിൽ നടന്ന ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി.പി. ഡബ്ല്യു. ഡി സൂപ്രന്റിംഗ് എൻജിനീയർ ജി. എസ് ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ പി. ശശികല, നഗരസഭ കൗൺസിലർ കെ. പുഷ്പദാസ്, ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ, ജില്ല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.റ്റി. ജലജാറാണി, കായംകുളം മുൻസിഫ് ജഡ്ജ് എ.അനീസ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി. സുധാകരൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സജീബ് എസ്. തവക്കൽ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ഭാസ്കരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബിയിൽ നിന്ന് 15.96 കോടി രൂപ വിനിയോഗിച്ചാണ് കായംകുളം കോടതി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. കെട്ടിടത്തിന് 40,000 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. കേരളീയ വാസ്തു ശില്പകലാ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടുകൂടി മൂന്ന് നിലകളായിട്ടാണ് കെട്ടിടം നിർമ്മിച്ചത്. മജിസ്ട്രേറ്റ് കോർട്ട് ഹാൾ, നടുമുറ്റം, ഓഫീസ് മുറികൾ, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറികൾ, വനിതാ അഭിഭാഷകർക്കുള്ള മുറികൾ, മീഡിയേഷൻ ഹാൾ എന്നീ സൗകര്യങ്ങളുണ്ട്.
![]()
