ഒറ്റപ്പാലം :പ്രവാസികളെ പ്രത്യേക സാമൂഹിക വിഭാഗമായി പരിഗണിച്ചു പ്രത്യേക പദ്ധതികൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക റൂട്സിന്റെ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് വഴി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ 17 ധനകാര്യ സ്ഥാപനങ്ങളാണ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുമായി സഹകരിക്കുന്നത് . കൂടുതൽ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി പദ്ധതി വിപുലമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. നോർക്ക റൂട്സ് ജനറൽ മാനേജർ രശ്മി റ്റി ,അർബൻ ബാങ്ക് ചെയർമാൻ യു രാജഗോപാൽ , എം ഡി ഡോ എം രാമനുണ്ണി , കേരള പ്രവാസി സംഘം പ്രതിനിധി മുകുന്ദൻ സി , ലോക കേരള സഭ അംഗം നന്ദിനി മോഹൻ , അർബൻ ബാങ്ക് വൈസ് ചെയർമാൻ കെ എൻ ശിവദാസൻ , ജനറൽ മാനേജർ കെ എസ ഉജ്വൽ തുടങ്ങിയവർ പങ്കെടുത്തു. മടങ്ങിയെത്തിയ പ്രവാസി അബ്ദുൾ സലാമിന് സംരംഭത്തിനുള്ള സമ്മതപത്രം പി ശ്രീരാമകൃഷ്ണൻ കൈമാറി . തുടർന്ന് പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്മന്റ് ഡെവെലപ്മെന്റും (CMD) ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കും സംയുക്തമായി സംരംഭകത്വ ശില്പശാലയും വായ്പ നിർണയ യോഗ്യത നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും 30 ലക്ഷം രൂപ വരെയുളള സംരംഭകവായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്.ഇ.എം. പദ്ധതി. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.
![]()
