റിയാദ്: സൗദി അറേബ്യയുടെ ബിസിനസ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ബിസിനസ് മത്സരശേഷി വർധിപ്പിക്കുന്നതിനുമായി റിയാദിൽ പ്രത്യേക സാമ്പത്തിക മേഖല കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർ.സി.ആർ.സി) ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. വിഷൻ 2030 ന്റെ വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുന്നതിനാണ് കേന്ദ്രം സ്ഥാപിക്കുന്നത്.
സെന്റർ ഫോർ റിയാദ് സ്പെഷ്യൽ ഇക്കണോമിക് സോൺ വഴി റിയാദിലെ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് ആർ.സി.ആർ.സി മേൽനോട്ടം വഹിക്കും. കേന്ദ്രം ഒരു റെഗുലേറ്ററി ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും ബിസിനസ്സ് വളർച്ചയ്ക്ക് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.
കേന്ദ്രത്തിന് സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാധികാരമുണ്ട്. കൂടാതെ റിയാദിൽ പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ സൃഷ്ടിക്കുകയും പ്രത്യേക സാമ്പത്തിക മേഖലകൾക്കുള്ളിൽ നിക്ഷേപകർക്ക് ലൈസൻസ് നൽകുകയും മികച്ച അന്താരാഷ്ട്ര രീതികൾ സ്വീകരിച്ച് സംയോജിത സേവനങ്ങൾ നൽകുകയും ചെയ്യും.
അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ റിയാദിന്റെയും രാജ്യത്തിന്റെയും സ്ഥാനം ഉറപ്പിക്കുന്നതിനും റിയാദിന്റെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിനും ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകും.
![]()
