ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ നാളെ വിധി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ മാത്രമാണ് നിലവിൽ പൂർണമായി എണ്ണുന്നത്. വിവിപാറ്റ് എണ്ണൽ മണ്ഡലങ്ങളിലെ ചില കേന്ദ്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്. എന്നാൽ വിവിപാറ്റുകളിലെ സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജികൾ സുപ്രീം കോടതിയിൽ എത്തിയത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധിപ്രസ്താവം നടത്തും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് ഹരജിക്കാർ. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വോട്ടിങ് മെഷീൻ ഹാക്ക് ചെയ്ത് കൃത്രിമം നടത്താനാവുമെന്ന ആരോപണത്തിനു തെളിവില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത പരാമർശം നടത്തിയിരുന്നു. അവിശ്വാസമോ സംശയമോ ഉണ്ടെന്നു കരുതി ഉത്തരവിടാൻ കഴിയുമോ എന്ന ചോദ്യവും കോടതി ഉന്നയിക്കുകയുണ്ടായി.
നാളെ ഭിന്നവിധിയാണ് വരുന്നതെങ്കിൽ ഹര്‍ജികള്‍ ഉയര്‍ന്ന ബെഞ്ചിന് പോകും. . എന്നാല്‍, മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന ഈ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
ഈ വിഷയത്തിൽ ഇടപടുന്നതിലെ പരിമിതിയും കോടതി ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും സുപ്രീംകോടതി പറയുകയുണ്ടായി.
![]()
